2 Feb 2024

അഞ്ചുതെങ്ങ് കോട്ട

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഇന്ത്യയിലെ ബ്രിട്ടിഷുകാരുടെ ആദ്യകാല അധിനിവേശങ്ങളിൽ ഒന്നായിരുന്നു. സമുദ്രസാമീപ്യത്താൽ അഞ്ചുതെങ്ങ് കോട്ട കേരളത്തിൽ ബ്രിട്ടീഷുകാരുടെ സൈനിക പ്രാധാന്യമർഹിക്കുന്ന കോട്ടയായിരുന്നു. ക്രി.വ. 1690-ൽ ബ്രിട്ടീഷുകാർ ആറ്റിങ്ങൽ രാജ്ഞിയിൽ നിന്നും അഞ്ചുതെങ്ങിൽ ഒരുകോട്ടകെട്ടുവാനുള്ള അനുവാദം നേടിയെടുത്തു. റാണിയുടെ അനുവാദത്തോടുകൂടി കോട്ടയുടെ പണി 1695-ൽ പൂർത്തിയാക്കി. ആറ്റിങ്ങൽ പ്രദേശത്ത് വ്യാപാരത്തിൽ ഫ്രഞ്ചുകാർക്കുണ്ടായിരുന്ന കുത്തക അവസാനിപ്പിക്കുന്നതിനു വേണ്ടി അഞ്ചുതെങ്ങിൽ ബ്രിട്ടീഷുകാർക്ക് ആധിപത്യമുറപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടിയായിരുന്നു ബ്രിട്ടീഷുകാർ അഞ്ചുതെങ്ങിൽ കോട്ട പണിതത്. ഹൈദരാലിയുമായുണ്ടായ യുദ്ധത്തിൽ വെടിക്കോപ്പുകളും മറ്റും സൂക്ഷിക്കുന്നതിനായി ബ്രിട്ടീഷുകാർ ഈ കോട്ട ഉപയോഗിച്ചു. കൂടാതെ ഇംഗ്ലണ്ടിൽ നിന്നും വരുന്ന കപ്പലുകൾക്ക് നിർദ്ദേശങ്ങൾ കൈമാറുവാനും ഈ കോട്ട ഉപയോഗിച്ചിരുന്നു.

ചതുരാകൃതിയിലാണ് അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള നാല് കൊത്തളങ്ങൾ കോട്ടയുടെ നാലു കോണുകളിലുണ്ട് രണ്ടെണ്ണം കടലിലും മറ്റ് രണ്ടും കരയ്ക്ക് അഭി മുഖവുമായാണ് നിൽക്കുന്നത്. ശിലാഫലകങ്ങളോടുകൂടിയ ധാരാളം കലകളും കോട്ടയോട് ചേർന്ന് കാണുന്നുണ്ട്. അവയിൽ ഏറ്റവും പഴയത് 1704-ൽ നിർമ്മിച്ചതാണ്. ഒരു ഫലകത്തിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു: “അഞ്ചുതെങ്ങിലെ കമാണ്ടറായ ജോൺ ബാബോണിന്റെ പത്നി ഡി ബോക്ക് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. മരണ ദിവസം 1704 സെപ്തംബർ 2 എന്നും ആലേഖനം ചെയ്തിരിക്കുന്നു.

അഞ്ചുതെങ്ങ് കോട്ട കേന്ദ്രീകരിച്ചായിരുന്നു കേരളത്തിൽ ആദ്യമായി ബ്രിട്ടീഷുകാർക്കെതിരെ ഒരു സംഘടിത കലാപം ഉണ്ടായത്. 1721-ൽ രാജ്ഞിയെ കാണാൻ പോയ ഒരു സംഘം ബ്രിട്ടീഷു കാരെ നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിൽ തദ്ദേശീയവാസികൾ ആക്രമിച്ചു കൊലപ്പെടുത്തി. തുടർന്ന് ആറ് മാസത്തോളം കോട്ട ഉപരോധിക്കുകയും ചെയ്തു. തലശ്ശേരിയിൽ നിന്ന് കൂടുതൽ സേന എത്തിയാണ് ഈ കലാപം അടിച്ചമർത്തിയത്. വേലുത്തമ്പി ദളവയുടെ കാലത്ത് ബ്രിട്ടീഷുകാർക്ക് എതിരെ നടന്ന കലാപത്തെതുടർന്ന് കലാപകാരികൾ അഞ്ചുതെങ്ങ് കോട്ട ഉപരോധിച്ചു. എന്നാൽ 1810-ൽ തിരുവിതാംകൂർ റസിഡന്റായിരുന്ന മെക്കാളെ കോട്ട തിരിച്ചുപിടിച്ചു. 1813 നോടുകൂടി കോട്ടയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കുകയും കോട്ടയും പ്രദേശങ്ങളും തിരുവിതാംകൂർ രാജ്യത്തേക്ക് ചേർക്കുകയും ചെയ്തു. 1921-ൽ കേന്ദ്രസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച അഞ്ചുതെങ്ങ് കോട്ട കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്

No comments: